മഞ്ഞുമൂടിയ ഹിമവാന്റ്റെ അതിമനോഹരമായ പുറംചട്ടയുള്ള
ഈ ഭീമൻ പുസ്തകം, ഞാൻ ഇതിനോടകം ഒരുപാട്
പുസ്തകോത്സവങ്ങളിൽ മലയാളത്തിലും, ഇംഗ്ലീഷ് പരിഭാഷയിലുമൊക്കെ
കണ്ടിട്ടുണ്ടെങ്കിലും, പ്രഥമദൃഷ്ട്യാ മനസ്സിലിടം
നേടിയതാണെങ്കിലും, എന്തുകൊണ്ടോ സ്വന്തമാക്കാൻ
ഒരു വിമുഖത. 2025 ഫെബ്രുവരിയിലെ മാതൃഭൂമി
സാഹിത്യോത്സവം 'ക'യുടെ ഒരു സ്റ്റാളിൽ തലയെടുപ്പോടെ നിന്ന ഈ പുസ്തകത്തെ
കണ്ട് വീണ്ടും അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് ചാടിയ മനസ്സിന്, കൂടെ ഉണ്ടായിരുന്ന ഹരി ചിറ്റപ്പന്റ്റെ ഒരു ചെറു 'തള്ള്' കൂടിയായപ്പോൾ ശ്രീ എം പി വീരേന്ദ്രകുമാറിന്റ്റെ "ഹൈമവതഭൂവിൽ" അന്നേ ദിവസം
എന്റ്റെ ലൈബ്രറിയിൽ സ്ഥാനം പിടിച്ചു.
സഞ്ചാരം ഇഷ്ടമാണെങ്കിലും സഞ്ചാരസാഹിത്യത്തിനോട്
ഒരു അടുപ്പക്കുറവുള്ള ആൾ എന്ന നിലയ്ക്ക് ഈ പുസ്തകം തീരേ മോശമല്ലാത്ത ഒരു വായനാനുഭവമായിരുന്നു.
അഭിപ്രായങ്ങളിലേക്ക് കടക്കുന്നതിനു മുൻപേ ഒരു വിശദീകരണം - ഹിമാലയം, സഹ്യൻ, എന്നല്ല, പൊതുവേ മലനിരകളോട്,
അവയേ കാണുന്നതിലേറെ ഭംഗിയിൽ ഒപ്പിയെടുക്കുന്ന വാക്കുകളോട്
ഒടുങ്ങാത്ത പ്രണയമാണെനിക്ക്, അതിൻറ്റെ വിത്ത് മുളപ്പിച്ചതും
തഴച്ചു വളർത്തിയതിയതും പ്രിയപ്പെട്ട എഴുത്തുകാരൻ Ruskin Bond. "ഹൈമവതഭൂവിൽ" സ്വന്തമാക്കാൻ ഒരു പ്രധാന കാരണം,
സ്റ്റാളിൽ വെച്ച് താളുകൾ ഓടിച്ചു മറിച്ചപ്പോൾ കണ്ണിലുടക്കിയ
ഒരു വാക്യമാണ്, അതിങ്ങനെ "മുസ്സോറിയുടെ
ഗാഥാകാരനായ Ruskin Bondഇനെ ഓർക്കാതെ ഈ പ്രദേശത്തൂടെ
കടന്നു പോകാനാകില്ല".
എന്നാൽ പുസ്തകം വായിച്ചു തുടങ്ങിയപ്പോൾ പിടികിട്ടി
മനസ്സിൽ കൊതിയോടെ പ്രതീക്ഷിച്ച ഹിമവൽഭംഗിയുടെ പല ഭാവങ്ങളല്ല ഇതിൽ ഒത്തുചേർത്തിർത്തിരിക്കുന്നതെന്ന്,
മറിച്ചു, അവിടുത്തെ സ്ഥലങ്ങളുടെ ഒരു പൊതു സ്വഭാവവും, അതിനേ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും,
മറ്റു യാത്രാവിവരണങ്ങളുമാണ്. ഒരു യാത്രാവിവരണകുറിപ്പിന്റ്റെ
ധർമ്മം ഭംഗിയായി നിറവേറ്റിയിരിക്കുന്ന ഒരു പുസ്തകം, അതിൽ Romanticism പ്രതീക്ഷിച്ചത് തെറ്റ്.
എടുത്തുപറയത്തക്ക സാഹിത്യ സംഗതികളൊന്നും ഈ വലിയ പുസ്തകത്തിൽ നിന്ന്
കുറിച്ചെടുത്തിട്ടില്ല. എന്നാലും ഇഷ്ടമായ കുറച്ചു കാര്യങ്ങൾ താഴെ കുറിക്കുന്നു.
What I Liked
- "സ്മൃതികൾ ഭൂതകാലത്തിലും,
ജീവിതത്തിന്റ്റെ മിടിപ്പുകൾ വർത്തമാനകാലത്തിലും,
പ്രതീക്ഷകളും വ്യാകുലതകളും ഭാവിയിലുമാണ്. ഇതാണ്
ചുരുക്കത്തിൽ ജീവിതത്തിന്റ്റെ തത്ത്വശാസ്ത്രം"
- ഗ്രന്ഥകർത്താവിന്റ്റെ
കുട്ടിക്കാലവും വളർന്ന സാഹചര്യങ്ങളും പലയിടത്തായി പറഞ്ഞു പോയിരിക്കുന്നത് ഒരു പുതുമയുള്ള
അറിവായിരുന്നു.
- ഐതിഹ്യമാല വായിച്ചു
കുറച്ചൊക്കെ ഓർമ്മയിലുള്ള ആൾ എന്ന നിലയ്ക്ക് അതിലേ കഥകൾ, പ്രത്യേകിച്ച് "പറയി പെറ്റ പന്തീരുകുലം" എന്ന കഥയെ
ആസ്പദമാക്കി അവയും ഇന്ത്യയുമായി ഇഴചേർന്ന് കിടക്കുന്ന സ്ഥലങ്ങളൂം സാഹചര്യങ്ങളുമൊക്കെ
രസമുള്ള വായനാനുഭമായിരുന്നു.
- പുരാണങ്ങളായ രാമായണം
മഹാഭാരതം എന്നിവയിലെ മുഹൂർത്തങ്ങളും അതത് സ്ഥലവിവരണങ്ങളിൽ കൂട്ടിച്ചേർത്തിരിക്കുന്നത്
മനോഹരമായാണ്. ഏതാനം ഉദ്ദാഹരണങ്ങൾ ചുവടെ കൊടുക്കുന്നു
- രാവണനെ കൊന്ന പാപം തീർക്കാൻ രാമലക്ഷണന്മാർ തപസ്സനുഷ്ഠിച്ച
സ്ഥലമത്രെ ഡെഹ്റാഡൂൺ .
- 'ശിവ താണ്ഡവങ്ങൾ തുടിക്കുന്ന കൻവൽ' എന്ന ഭാഗത്തിൽ ശിവതാണ്ഡവത്തിന്റ്റെ രൗദ്രഭാവങ്ങളും
ശിവൻറ്റെ പ്രേമത്തിന്റ്റെ ആഴവും വർണിക്കുന്നു
- 'പുരാണകൃതികളുടെ നിറവിൽ ഹനുമാൻ ച്ഛട്ടി' എന്ന കൃതിയിൽ ജൈനകൃതിയായ മഹാ പുരാണത്തിൽ ഹനുമാനെ
'അണുമാൻ' എന്ന് വിശേഷിപ്പിച്ചതായും മലയ, തായ്. കമ്പോഡിയ സംസ്കാരങ്ങളിലെ ഹനുമാൻ കഥകളും കൗതുകകരമായ വിഷയങ്ങളായിരുന്നു.
- ഗർഗ്ഗഭാഗവതം, അഷ്ടവൈദ്യൻ നാരായണൻ നമ്പൂതിരി രചിച്ച അതിന്റ്റെ വിവർത്തനം എന്നിവയെ
പറ്റിയുള്ള വർണന ആ കൃതികൾ വായിക്കാൻ ഭാവിയിലേക്ക് ഒരു പ്രചോദനമായി തോന്നി.
What I did not like
കഥാകൃത്തായ ശ്രീ എം പി വീരേന്ദ്രകുമാർ ഒരു പ്രമുഖനും
അദ്ദേഹഹത്തിൻറ്റെ സുഹൃത്വലയം വളരേ വലുതായതിനാലും ഒട്ടേറേ പേരുടെ യാത്രാനുഭവങ്ങളാണ്
ഇതിൽ ഒത്തുചേർത്തിരിക്കിരുന്നത്. എല്ലാം തന്നേ ആസ്വാദ്യമെങ്കിലും ചില ഭാഗങ്ങളിൽ ഇതൊരല്പം
മടുപ്പുളവാക്കി (ഉദ്ദാഹരണം: ഇന്ദ്രപ്രസ്ഥം എന്ന ചാപ്റ്ററിലെ വിവരണം).
"ഹൈമവതഭൂവിൽ" പ്രതീക്ഷിച്ച
ഒരു വായനാനുഭവമല്ല പകർന്നത്, എന്നാൽ തെറ്റ് പറയാനും
പറ്റില്ല. ഹിമാവാന്റ്റെ പ്രൗഢി ഒഴിഞ്ഞു മാറി നിന്ന താളുകളിൽ എന്നാൽ പുരാണങ്ങളും വിശ്വാസങ്ങളും
സങ്കല്പകഥകളും ഐതിഹ്യങ്ങളുമൊക്കെ നിറഞ്ഞു കളിയാടി.
734 പേജുകളുള്ള ഈ പടുകൂറ്റൻ
പുസ്തകം വായിച്ചു തീർക്കാൻ നന്നേ പ്രയാസപ്പെട്ടെങ്കിലും ഒരവസരത്തിൽ പോലും ഇടയ്ക്കു
വെച്ച് നിർത്താൻ തോന്നിയില്ല എന്നതാണ് ഈ ബുക്കിനെ പറ്റി ഏറ്റവും ചെറിയ വാക്കുകളിലുള്ള
അഭിപ്രായം.
Very interesting observation as usual
ReplyDelete"Shorts" ന്റെ വർത്തമാന കാലത്ത് 700-ൽ അധികം പേജുകളുള്ള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും നേടിയൊരു പുസ്തകം വായിച്ചു തീർത്തത് തന്നെ വല്യ കാര്യമാണ്! അഭിനന്ദനങ്ങൾ.
ReplyDeleteമനോഹരമായി സ്വന്തം അഭിപ്രായം പറഞ്ഞിരിക്കുന്നു.
വായിച്ചപ്പോൾ എനിക്കും ഒരു യാത്രയ്ക്ക് ഇറങ്ങിപ്പോകാനുള്ള ആവേശം തോന്നുന്നു.😊